ബ്രിസ്ബേൻ സെന്‍റ് തോമസ് സീറോ മലബാർ ഇടവകയ്ക്ക് സ്വന്തം ദേവാലയം

 In News

ബ്രിസ്ബേൻ: മെൽബണ്‍ സീറോ മലബാർ രൂപതയുടെ കീഴിൽ ബ്രിസ്ബേൻ സൗത്ത് ആസ്ഥാനമായി 2013 -ൽ രൂപം കൊണ്ട സെന്‍റ് തോമസ് സീറോ മലബാർ ഇടവകാംഗങ്ങളുടെ ചിരകാല അഭിലാഷമായിരുന്ന സ്വന്തമായി ഒരു ദേവാലയം എന്ന സ്വപ്നം യാഥാർഥ്യമായി.

ഹിൽക്രെസ്റ് ലൂഥറൻ സഭ വക 108 112 middle road എന്ന വസ്തുവിലുള്ള പള്ളിയും അതോടനുബന്ധിച്ചുള്ള 4 ഏക്കർ സ്ഥലവും നടപടിക്രമങ്ങൾ പൂർത്തിയാക്കി നവംബർ 29ന് സെന്‍റ് തോമസ് ഇടവക ബ്രിസ്ബേൻ സൗത്ത് സ്വന്തമാക്കി.

വികാരി ഫാ. വർഗീസ് വാവോലിന്‍റെ കീഴിൽ ഇടവകയുടെ നടത്തു കൈക്കാരൻ തോമസ് കാച്ചപ്പിള്ളി, ചർച്ച് ഡെവലപ്മെന്‍റ് കമ്മിറ്റി കണ്‍വീനർ റജി ജോസഫ്, ജോയിന്‍റ് കണ്‍വീനർ സോണി കുര്യൻ എന്നിവരുടെ നേതൃത്വത്തിൽ 21 ഓളം പാരിഷ് കൗണ്‍സിൽ അംഗംങ്ങളും 54 ഓളം ചർച്ച് ഡെവലപ്മെന്‍റ് കമ്മിറ്റി അംഗങ്ങളുടെയും ശ്രമഫലമാണ് ഈ സ്വപ്നതുല്യമായ ലക്ഷ്യം സാക്ഷാത്കരിച്ചത്.

ബ്രിസ്ബേൻ സൗത്ത് ഇടവകയെ സംബന്ധിച്ചേടത്തോളം ഇതൊരു ചരിത്ര നേട്ടമാണെന്നത് എടുത്തു പറയേണ്ട ഒന്നാണ്. മെൽബണ്‍ രൂപതയുടെ കീഴിലുള്ള ഓസ്ട്രേലിയയിലെ വിവിധ ഇടവകകൾ ദേവാലയ നിർമാണത്തിനായി സ്ഥലം വാങ്ങിയിട്ടുണ്ടെങ്കിലും രൂപതയിലെ ആദ്യത്തെ ദേവാലയം സ്വന്തമാക്കാൻ ദൈവം തെരഞ്ഞെടുത്തത് ബ്രിസ്ബേൻ സൗത്ത് ഇടവകയെ ആണെന്ന് പറയാതെ വയ്യ.

2013 ൽ മെൽബണ്‍ ആസ്ഥാനമായി സീറോ മലബാർ രൂപത സ്ഥാപിതമായതിനു ശേഷം ഇടവക രൂപീകരണം നടന്നപ്പോൾ രൂപതയിലെ ആദ്യത്തെ ഇടവക ആയി തീരുവാനുള്ള ഭാഗ്യവും ബ്രിസ്ബേൻ ഇടവകയ്ക്കുണ്ടായി. സെന്‍റ് തോമസ് ഇടവകയുടെ അന്നത്തെ വികാരി ഫാ. പീറ്റർ കാവുംപുറം തുടങ്ങിവച്ച സ്വന്തമായ ഇടവക ദേവാലയം എന്ന ആശയം പുതിയ വികാരി ആയി ചുമതലയേറ്റ വാവോലിൽ അച്ചന്‍റെ നേതൃത്വത്തിലുള്ള പള്ളി കമ്മിറ്റി തുടരുകയായിരുന്നു.

2.25 മില്യണ്‍ ഡോളറിനു സ്വന്തമാക്കിയ വസ്തുവിൽ നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ചൈൽഡ് കെയർ സെന്‍ററും വൈദിക മന്ദിരത്തിനെ യോഗ്യമായ അഞ്ച് ബെഡ്റൂം ഉള്ള നല്ല ഒരു വീടും ഉണ്ട്. ഒരു വലിയ പള്ളിയും ഓഡിറ്റോറിയവും നിർമിക്കാനുള്ള സിറ്റി കൗണ്‍സിൽ അംഗീകാരം നിലവിലുള്ള ഈ സ്ഥലം ഇടവകയ്ക്ക് കിട്ടിയ ദൈവിക ദാനമാണെന്നാണ് ഇടവക ജനങ്ങൾ വിശ്വസിക്കുന്നത്. ഇടവകക്കുണ്ടായ ഈ നേട്ടത്തിൽ ദൈവത്തിനു നന്ദി പറയുവാൻ ഡിസംബർ രണ്ടിന് പുതിയ ദേവാലയത്തിൽ ഒത്തുചേർന്ന ഇടവകാംഗങ്ങൾ മധുരപലഹാരങ്ങൾ പങ്കുവച്ചും കൊന്ത ചൊല്ലിയും സന്തോഷം പങ്കുവച്ചു.

ഈ ചരിത്രനേട്ടത്തിന്‍റെ നാൾവഴികളിൽ വിശ്വസ്വ തീഷ്ണതയിൽ നിരന്തരം പ്രാർഥിക്കുകയും ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെ മാധ്യസ്ഥം അപേക്ഷിക്കുകയും സാന്പത്തികമായി സഹായിക്കുകയും ചെയ്ത എല്ലാ ഇടവകാംഗങ്ങൾക്കും വികാരി ഫാ. വർഗീസ് വാവോലിൽ നന്ദി അറിയിച്ചു.

ഇടവകയുടെ പ്രവർത്തനങ്ങളിൽ രൂപതയുടെ ചട്ടങ്ങൾക്കനുസരിച്ചു മാർഗനിർദേശങ്ങൾ നൽകുകയും ഇടവകക്ക് സ്വന്തമായ ദേവാലയം എന്ന ആശയത്തെ പ്രോസാഹിപ്പിക്കുകയും ചെയ്ത മാർ ബോസ്കോ പുത്തൂരിനും വികാരി ജനറാൾ ഫാ. ഫ്രാൻസിസ് കോലഞ്ചേരിക്കും ചാൻസലർ ഫാ. മാത്യു അച്ഛനും പാരിഷ് പാസ്റ്ററൽ കൗണ്‍സിൽ നന്ദി അറിയിച്ചു.

Recent Posts