ചരിത്രം കുറിച്ച് പത്രോസിന്റെ പിന്‍ഗാമി യഹൂദ സിനഗോഗില്‍ കാല്‍ കുത്തിയിട്ട് 35 വര്‍ഷം

 In News

വത്തിക്കാന്‍ സിറ്റി: ചരിത്രത്തിലാദ്യമായി പത്രോസിന്‍റെ പിൻഗാമി ഒരു യഹൂദപ്പളളിയിൽ കാലുകുത്തിയ സുദിനത്തിന് മുപ്പത്തിയഞ്ചു വര്‍ഷം തികഞ്ഞു. 1986 ഏപ്രിൽ 13-നായിരുന്നു ചരിത്രത്തിൽ ആദ്യമായി പത്രോസിന്‍റെ പിൻഗാമി ഒരു യഹൂദപ്പളളിയിൽ കാലുകുത്തുന്നത്. റോമിലെ ടൈബർനദി കടന്ന് യൂറോപ്പിലെ ഏറ്റവും പഴക്കമുള്ള യഹൂദ സമൂഹത്തിന്‍റെ മഹാദേവാലയം (tempio maggiore) സന്ദർശിച്ച് അവിടെ സമ്മേളിച്ച യഹൂദ സഹോദരങ്ങൾക്കൊപ്പം പ്രാർത്ഥനയിൽ ചിലവഴിക്കുകയും സാഹോദര്യം പങ്കുവയ്ക്കുകയും ചെയ്തത് അന്നത്തെ മാര്‍പാപ്പയായിരിന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ ആയിരിന്നു.

രണ്ടു പുരാതന വിശ്വാസ സമൂഹങ്ങളുടെ തുല്യാന്തസ്സും കൂട്ടായ്മയും പ്രതിഫലിപ്പിക്കുന്ന വിധത്തില്‍ സായാഹ്ന പ്രാർത്ഥന നടന്നപ്പോൾ സങ്കീർത്തനാലാപനത്തിന് പാപ്പ നേതൃത്വം നല്കി. തന്‍റെ പ്രഭാഷണത്തിൽ രണ്ടാം വത്തിക്കാൻ സൂനഹദോസിന്‍റെ പഠനങ്ങളും, മുൻഗാമിയായ പോൾ ആറാമൻ പാപ്പായുടെ ചിന്തകളും, വിവിധ മതങ്ങളെ സംബന്ധിച്ചുള്ള പ്രമാണരേഖയേയും (Nostrae Aetate) കുറിച്ചു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ സംസാരിച്ചു. തിരുവെഴുത്തുകളിൽ പുതിയ നിയമം പഴയതിന്‍റെ പൂർത്തീകരണമാണെന്ന സംജ്ഞയിൽ ഇരു സമൂഹങ്ങളിലെയും അംഗങ്ങൾ സഹോദരങ്ങളും, ഹെബ്രായ മതസ്ഥർ ക്രൈസ്തവരുടെ മൂത്തസഹോദരങ്ങളാണെന്നും പ്രഭാഷണത്തിൽ പാപ്പാ പ്രസ്താവിച്ചു.

എല്ലാവിധത്തിലുള്ള യഹൂദ വിദ്വേഷവും പീഡനങ്ങളും, യഹൂദ വിദ്വേഷം വളർത്തിയേക്കാവുന്ന പ്രകടനങ്ങളേയും ഈ വേദിയിൽ തന്നിലൂടെ സഭ ആവർത്തിച്ച് അപലപിക്കുകയാണെന്ന് അന്നു പാപ്പ പ്രസ്താവിച്ചു. ഈ സാഹോദര്യബന്ധം കാലക്രമത്തിൽ ഊട്ടിയുറപ്പിക്കുന്ന വിധത്തില്‍ പിൻഗാമികളായ ബെനഡിക്ട് പാപ്പയും ഫ്രാന്‍സിസ് പാപ്പയും റോമിലെ യഹൂദ സമൂഹത്തെ ഒരിക്കലെങ്കിലും സന്ദർശിക്കുകയും പരസ്പരം ആശംസകൾ അർപ്പിക്കുകയും ആദരവു പ്രകടിപ്പിക്കുകയും ചെയ്തുവരുന്നുണ്ട്. കത്തോലിക്ക-യഹൂദ മതസൗഹാർദ്ദത്തിന്‍റെ പാതയിലെ പുതിയ അധ്യായമായിരുന്നു സന്ദർശനമെന്ന് ഇക്കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ വത്തിക്കാന്‍ വ്യക്തമാക്കിയിരിന്നു.

Recent Posts