ഇത് ചരിത്ര നിമിഷം! മാർച്ച് 25ന് ഫ്രാൻസിസ് പാപ്പ റഷ്യയെയും യുക്രൈനെയും വിമലഹൃദയനാഥയ്ക്ക് സമർപ്പിക്കും

 In News

വത്തിക്കാൻ സിറ്റി: യുക്രൈനിലെ റഷ്യൻ അധിനിവേശം രൂക്ഷമാകുമ്പോൾ, റഷ്യയെയും യുക്രൈനെയും പരിശുദ്ധ ദൈവമാതാവിന്റെ വിമലഹൃദയത്തിന് സമർപ്പിക്കാനുള്ള തീരുമാനം കൈക്കൊണ്ട് ഫ്രാൻസിസ് പാപ്പ. ദൈവമാതാവിന്റെ മംഗള വാർത്താ തിരുനാൾ ആഘോഷിക്കുന്ന മാർച്ച് 25 വൈകിട്ട് 5.00ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലാണ് പാപ്പയുടെ മുഖ്യകാർമികത്വത്തിൽ സമർപ്പണ തിരുക്കർമങ്ങൾ. അതേസമയംതന്നെ, പോർച്ചുഗലിലെ ഫാത്തിമാ തീർത്ഥാടനകേന്ദ്രത്തിലും വിശേഷാൽ തിരുക്കർമങ്ങൾ നടക്കും. പാപ്പയുടെ പ്രതിനിധിയായെത്തുന്ന കർദിനാൾ കോൺറാഡ് ക്രജെവ്‌സ്‌കിയായിരിക്കും മുഖ്യകാർമികൻ.

യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ യുക്രൈനെയും റഷ്യയെയും ദൈവമാതാവിന്റെ വിമലഹൃദയത്തിന് സമർപ്പിക്കണമെന്ന അപേക്ഷയുമായി യുക്രൈനിലെ ലത്തീൻ കത്തോലിക്കാ ബിഷപ്പുമാർ പാപ്പയ്ക്ക് കത്ത് അയച്ചിരുന്നു. കഠിന യാതനകളിലൂടെയും ഭീകര പരീക്ഷണങ്ങളിലൂടെയും കടന്നുപോകുന്ന അനേകരുടെ അഭ്യർത്ഥനകൾ മാനിച്ചാണ് രണ്ട് രാജ്യങ്ങളെയും വിമലഹൃദയത്തിന് സമർപ്പിക്കാൻ അപേക്ഷിക്കുന്നതെന്നും ബിഷപ്പുമാർ വ്യക്തമാക്കിയിരുന്നു. അതിനോടെല്ലാമുള്ള പ്രതികരണമെന്ന നിലയിലാണ് ഫ്രാൻസിസ് പാപ്പ ചരിത്രപരമായ ഈ നടപടിക്ക് ഒരുങ്ങുന്നത്.

1917 ജൂലൈ 13ന് പോർച്ചുഗലിലെ ഫാത്തിമ സാക്ഷ്യം വഹിച്ച മരിയൻ പ്രത്യക്ഷീകരണത്തിൽ, ദൈവമാതാവ് നടത്തിയ വെളിപ്പെടുത്തലുകളിൽ ഒന്നായിരുന്നു റഷ്യയെ വിമലഹൃദയത്തിന് സമർപ്പിക്കണം എന്നത്. ഈ അഭ്യർത്ഥന നിറവേറ്റപ്പെടാതെ പോയാൽ, റഷ്യ അതിന്റെ തെറ്റുകൾ ലോകമെമ്പാടും പ്രചരിപ്പിക്കുമെന്നും യുദ്ധങ്ങളും സഭാവിരുദ്ധ പീഡനങ്ങളും പ്രോത്സാഹിപ്പിക്കുമെന്നുമുള്ള മുന്നറിയിപ്പും പരിശുദ്ധ അമ്മ നൽകിയിരുന്നു. ഒന്നാം ലോക മഹായുദ്ധം, അന്നത്തെ കമ്മ്യൂണിസ്റ്റ് ഭരണകൂടം ഉയർത്തിയ നിരീശ്വരവാദചിന്താഗതികൾ എന്നിവയുടെ പശ്ചാത്തലത്തിലായിരുന്നു പരിശുദ്ധ അമ്മയുടെ വെളിപ്പെടുത്തലുകൾ.

പരിശുദ്ധ അമ്മയുടെ നിർദേശം ശിരസാവഹിച്ചുകൊണ്ട് വിവിധ കാലങ്ങളിൽ റഷ്യയെയും ലോകം മുഴുവനെയും വിമലഹൃദയത്തിന് സമർപ്പിക്കപ്പെട്ടിട്ടുണ്ട്. 1942 ഒക്ടോബർ 31ന് പിയൂസ് 12-ാമൻ പാപ്പ ലോകജനതയെ ഒന്നടങ്കം വിമലഹൃദയത്തിന് സമർപ്പിച്ചു. 1952 ജൂലൈ ഏഴിന് അദ്ദേഹംതന്നെ, റഷ്യൻ ജനതയെ വിമലഹൃദയത്തിന് പ്രത്യേകം സമർപ്പിക്കുകയും ചെയ്തു: ‘ഏതാനും വർഷംമുമ്പ്, കന്യകയായ ദൈവമാതാവിന്റെ വിമലഹൃദയത്തിനായി ഞങ്ങൾ ലോകത്തെ മുഴുവൻ സമർപ്പിച്ചതുപോലെ ഇപ്പോൾ, ഏറ്റവും സവിശേഷമായ രീതിയിൽ റഷ്യയിലെ എല്ലാ ജനങ്ങളെയും വിമലഹൃദയത്തിന് സമർപ്പിക്കുന്നു.’

1964 നവംബർ 21ന്, രണ്ടാം വത്തിക്കാൻ കൗൺസിലിൽ പങ്കെടുത്ത ബിഷപ്പുമാരുടെ സാന്നിധ്യത്തിൽ വിശുദ്ധ പോൾ ആറാമൻ പാപ്പയുടെ കാർമികത്വത്തിൽ പ്രസ്തുത സമർപ്പണം പുതുക്കി. 1981ലെ പെന്തക്കുസ്താ തിരുനാൾ ദിനമായ ജൂൺ ഏഴിന് വത്തിക്കാനിലെ മരിയാ മജിയോരെ ബസിലിക്കയിൽവെച്ച് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ, ‘ആക്ട് ഓഫ് എൻട്രസ്റ്റ്‌മെന്റ്’ എന്ന് വിശേഷിപ്പിക്കുന്ന പ്രാർത്ഥനയോടെ പ്രസ്തുത സമർപ്പണം വീണ്ടും നവീകരിച്ചു.

Sunday Shalom

 

Recent Posts